കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം ശശി തരൂർ രാജിവയ്ക്കുന്നു
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചു പ്രസ്താവന നടത്തിയെന്ന പേരിൽ കോൺഗ്രസിലെ സംസ്ഥാന നേതാക്കളുടെ വിമർശനത്തിന് ഇരയായ ശശി തരൂർ എംപി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നു. സെല്ലിന്റെ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുടെയും കോഓർഡിനേറ്റർമാരുടെയും യോഗത്തിൽ തരൂർ തന്നെ രാജി തീരുമാനം പ്രഖ്യാപിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് ആശയപ്രചാരണത്തിനായി രൂപീകരിച്ചതാണു പ്രഫഷനൽ, രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മയായ ഡിജിറ്റൽ മീഡിയ സെൽ. ചെയർമാനായി ശശി തരൂരിനെയും കൺവീനറായി എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും നിയമിച്ചത് കെപിസിസി പ്രസിഡന്റിന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു. എംപിയെന്ന നിലയിൽ തന്നോടു വിശദീകരണം തേടേണ്ടിയിരുന്നത് എഐസിസിയാണെന്നും കെപിസിസി ഇതിനു മുതിർന്നതിലുള്ള മനോവ്യഥയാണു രാജി തീരുമാനത്തിലേക്കു നയിച്ചതെന്നും ശശിതരൂർ സംസ്ഥാന കോർ കമ്മിറ്റിയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.