ഹാരാഷ്ട്രയിലെ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ പരിഹസിച്ച് അമിത് ഷാ
സോലാപുര്‍: മഹാരാഷ്ട്രയിലെ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വാതില്‍ പൂര്‍ണമായും തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചവാനും മാത്രമേ അവരുടെ പാര്‍ട്ടിയില്‍ അവശേഷിക്കുകയുള്ളൂ എന്നും അമിത് ഷാ പരിഹസിച്ചു.
>മഹാരാഷ്ട്രയിലെ സോലാപൂരിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹാജനദേശ് യാത്രയുടെ രണ്ടാം പാദത്തിന്റെ സമാപനത്തിലാണ് ഷാ കോൺഗ്രസിനും എൻസിപിക്കുമെതിരെ സ്വരം കടുപ്പിച്ചത്. സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷ കക്ഷികളായ ശരദ് പവാറിന്‍റെ എന്‍സിപിയും പൃഥ്വിരാജ് ചവാന്‍ നയിക്കുന്ന കോണ്‍ഗ്രസും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇരുപാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കളാണ് ശിവസേനയിലും ബിജെപിയിലും ചേര്‍ന്നത്. എന്‍സിപിയില്‍ നിന്നാണ് കൂടുതല്‍ കൊഴിഞ്ഞുപോക്ക്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്ന രാഹുൽ ഗാന്ധിയും ശരദ് പവാറും വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ അമിത് ഷാ പറഞ്ഞു.