ചിഹ്നങ്ങൾ ധരിച്ച് ദുരിതാശ്വാസ ക്യാംപിൽ കയറേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രത്യേക ചിഹ്നങ്ങൾ ധരിച്ച് ദുരിതാശ്വാസ ക്യാംപുകൾക്കകത്തേക്കു കയറേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകളിൽ പ്രത്യേക അടയാളങ്ങളുമായി പ്രവേശിക്കേണ്ടതില്ല. ക്യാംപുകളിൽ ആളുകളെ കാണാന്‍ പോകുന്നവർ ചിട്ട പാലിക്കണം. എല്ലാവരും ക്യാംപുകൾക്ക് അകത്തേക്കു കയറരുത്. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

മഴ കുറഞ്ഞിട്ടുണ്ട്. ആശ്വാസം തോന്നുന്നു. കാലവർഷം നേരിടുന്നതിനു ജനങ്ങളാകെ രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. ഇതു ഗൗരവമായി തന്നെ എടുക്കണം. ഒന്നു രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. ഈ ദിവസങ്ങളിൽകൂടി നല്ല ജാഗ്രത പുലർത്തേണ്ടതുണ്ട്.മലയോര മേഖലകളിലാണു പ്രധാന ദുരന്തങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച രാവിലെ 9 മണി വരെ 60 മരണങ്ങൾ സ്ഥിരീകരിച്ചു. 1551 ദുരിതാശ്വാസ ക്യാംപുകളിലായി 65548 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഷോളയാര്‍ ഡാം തുറന്നാല്‍ ചാലക്കുടി പുഴയോരത്ത് ജാഗ്രത വേണം.

മണ്ണിനടിയിൽ‌പെട്ടവരെ പുറത്തെടുക്കുന്നതിനു മഴ തടസ്സമാകുന്നു. മേപ്പാടിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിനു വ്യോമസേനയും പങ്കെടുക്കുന്നു. ബാണാസുരസാഗർ തുറന്നതോടെ ശ്രദ്ധേയമായ മറ്റൊരു ഇടപെടൽ നടത്താനായി. 1 ദിവസം കൊണ്ട് നദിക്കരയിലെ 11,000ൽ പരം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ ഇന്നത്തെ കാലാവസ്ഥ ആശ്വാസകരമാണ്. മലയോരങ്ങളിൽ ശക്തമായ മഴ തുടരാനാണു സാധ്യത. സാധനങ്ങൾ സമാഹരിച്ച് ഏതെങ്കിലും ക്യാംപിൽ എത്തിക്കുന്നതിനു പകരം ജില്ലകളിലെ കലക്ടിങ് സെന്ററുകളിൽ എത്തിച്ചാൽ മതി.

വിഷമമനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ സാധാരണ ജനങ്ങളും സംഘടനകളും കാണിക്കുന്ന താൽപര്യം അഭിനന്ദനാർഹമാണ്. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കണം. ക്യാംപിൽ ആളുകളെ കാണാൻ പോകുന്നവർ ചിട്ട പാലിക്കണം. ക്യാംപിന് അകത്തു പ്രവേശിച്ചു മറ്റുള്ളവര്‍ കാണരുത്. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാംപിനകത്തേക്കു പ്രവേശിക്കേണ്ടതില്ല– മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *