ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരായ സ്റ്റേതുടരും
തൊടുപുഴ: കേരള കോൺഗ്രസ്(എം) ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് തടഞ്ഞു കൊണ്ടുള്ള താൽക്കാലിക വിലക്ക് തുടരുമെന്നു ഇടുക്കി മുൻസിഫ് കോടതി ഉത്തരവ്. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിനെതിരെ പി.ജെ. ജോസഫ് വിഭാഗമാണ് തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണു ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി താൽക്കാലികമായി തടഞ്ഞത്.
നീതി ലഭിച്ചുവെന്നും ജോസ് കെ. മാണിയും കൂട്ടരും നടത്തിയത് പാർട്ടിയുടെ ഭരണഘടന ലംഘനമാണെന്നും പി.ജെ.ജോസഫിനെ അനുകൂലിക്കുന്ന കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ല പ്രസിഡന്റ് എം.ജെ. ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തൊടുപുഴ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, കേസിൽനിന്നും പിൻമാറുകയാണെന്നു ചൂണ്ടിക്കാട്ടി തൊടുപുഴ മുൻസിഫ്, ജില്ലാ ജഡ്ജിക്കു കത്തു നൽകി. ഇതിനു ശേഷമാണ് കേസ് ഇടുക്കി മുൻസിഫ് കോടതിയിലേക്കു മാറ്റിയത്.