മാധ്യമപ്രവർത്തകന്റെ മരണത്തിൽ ഉത്തരവാദികൾ രക്ഷപ്പെടാതിരിക്കാൻ എല്ലാം ചെയ്യും: മുഖ്യമന്ത്രി
തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ആരും നിയമത്തിനു മുന്നിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച അനുവദിക്കില്ല. മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കൂടുതൽ ഉറപ്പാക്കാൻ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും. മാധ്യമപ്രവർത്തകർക്കായി നിലവിലുള്ള ഇൻഷുറൻസ് പദ്ധതി, ഏതു സങ്കീർണമായ അപകടഘട്ടങ്ങളെയും തരണം ചെയ്യാൻ പര്യാപ്തമാകും വിധവും, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനഃക്രമീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:
തലസ്ഥാനത്തെ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ മരണമടഞ്ഞത് അത്യധികം വ്യസനം ഉണ്ടാക്കിയ അനുഭവമാണ്. വാർത്താ സമ്മേളനങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ബഷീർ ആരുടെയും മനസ്സിൽ പതിയുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോൾ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണ് ഉണ്ടായത്. ബഷീർ അടക്കമുള്ള മാധ്യമപ്രവർത്തകർ സവിശേഷമായ സാഹചര്യത്തിൽ തൊഴിൽ എടുക്കുന്നവരാണ്. ജോലിയുടെ ഭാഗമായ ഒരു യോഗത്തിനു ശേഷം കൊല്ലത്തുനിന്നു തിരിച്ചെത്തി അന്നത്തെ പത്രം അച്ചടിക്കുവേണ്ട ആശയവിനിമയം നടത്തിയതിനു തൊട്ടുപിന്നാലെയാണു വഴിയിൽ ബഷീറിനു ദാരുണമായ അന്ത്യമുണ്ടായത്.
മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന പ്രത്യേകമായ തൊഴിൽ സാഹചര്യത്തിന്റെ ഫലമായിട്ടു കൂടിയാണ് ആ സമയത്ത് ബഷീറിനു യാത്ര ചെയ്യേണ്ടി വന്നതും ജീവൻ നഷ്ടപ്പെട്ടതും. ആ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണു സർക്കാർ കൈകാര്യം ചെയ്യുന്നത്. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യും. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ അനുവദിക്കില്ല.
അതോടൊപ്പം മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതൽ ഉറപ്പാക്കാൻ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും. മാധ്യമപ്രവർത്തകർക്കായി ഒരു ഇൻഷുറൻസ് പദ്ധതി നിലവിലുണ്ട്. അതു വിപുലപ്പെടുത്തുകയും ഏതു സങ്കീർണമായ അപകട ഘട്ടങ്ങളെയും തരണം ചെയ്യാൻ പര്യാപ്തമാകും വിധത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനഃക്രമീകരിക്കുകയും വേണം. അതിനാവശ്യമായ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ ഗവൺമെന്റ് സ്വീകരിക്കും.