ഉന്നാവ്: പെൺകുട്ടിയുടെ കത്ത് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും
ന്യൂഡൽഹി : ഉന്നാവ് പെൺകുട്ടി ജീവൻ അപകടത്തിലാണെന്നറിയിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ്ക്ക് അയച്ച കത്ത് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. ജൂലൈ 12നാണ് കത്തയച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് വിവരം ലഭിക്കുന്നതെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. കത്ത് ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഇതു ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോക്സോ കേസുകൾ അടിയന്തരമായി പരിഗണിക്കണമെന്നു മുതിർന്ന അഭിഭാഷകൻ വി.ഗിരി ബുധാനാഴ്ച സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഉന്നാവ് പീഡന കേസ് പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കത്ത് ശ്രദ്ധയിൽപെടുത്താൻ വൈകിയതിൽ റജിസ്ട്രാർ ജനറലിനോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിശദീകരണം തേടി. വൈകിയതിന്റെ കാരണം ഒരാഴ്ചയ്ക്കകം വിശദീകരിക്കാനാണ് നിർദേശം.