മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭയിൽ
ന്യൂഡല്‍ഹി; മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും. 2019-ലെ മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ഓർഡിനൻസ്. നേരത്തെ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭ അംഗീകരിച്ചിരുന്നില്ല.
ജനതാദൾ യുണൈറ്റഡ്, അണ്ണാ ഡിഎംകെ, ബിജു ജനതാഗൾ, വൈഎസ്ആർ കോൺഗ്രസ് എന്നീ കക്ഷികളാണ് ബില്ലിനെ എതിർത്ത് രംഗത്തെത്തിയത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. രാജ്യസഭയിൽ ഇന്ന് ആർടിഐ നിയമഭേദഗതി ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് പതിമൂന്ന് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.