അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസും സീലും പിടിച്ചെടുത്തു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ സർവകലാശാല ഉത്തരക്കടലാസ്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഇത് പിടിച്ചെടുത്തത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ആറ്റുകാൽ മേടമുക്ക് കാർത്തികനഗറിലെ വീട്ടിൽ കന്റോൺമെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് കേരള സർവകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതേണ്ട അഡീഷനൽ ഷീറ്റുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഉദ്യോഗസ്ഥന്റെ സീലും കണ്ടെത്തിയത്. ഇതു റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു.
കോപ്പിയടിച്ചാണ് നേതാക്കള്‍ പരീക്ഷകളില്‍ ജയിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവവികാസം. എസ്എഫ്ഐ നേതാക്കള്‍ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതില്‍ അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. യൂണിവേഴ്സിറ്റി കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തുവെന്ന ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു.