എഎസ്ഐ റെജിമോനും ഡ്രൈവറും അറസ്റ്റിൽ
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ റെജിമോനും ഡ്രൈവർ നിയാസും അറസ്റ്റിൽ. രണ്ടു പേരും നിലവിൽ സസ്പെൻഷനിലാണ്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 4 ആയി.
എസ്ഐ കെ.എ. സാബു, ഡ്രൈവർ സജീവ് ആന്റണി എന്നിവരാണു നേരത്തേ അറസ്റ്റിലായത്. രാജ്കുമാറിനു നേരെ മൂന്നാം മുറ പ്രയോഗിച്ചത് എഎസ്ഐ റെജിമോനും ഡ്രൈവർ നിയാസുമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നിയാസിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് അറസ്റ്റിലായ ഒന്നാം പ്രതി കെ.എ. സാബുവും, നാലാം പ്രതി സജീവ് ആന്റണിയും നൽകിയത്. റെജിമോനെയും, നിയാസിനെയും അന്വേഷണ സംഘതലവൻ സാബു മാത്യുവിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം ക്യാംപ് ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
രാജ്‌കുമാർ അനധികൃത കസ്റ്റഡിയിൽ ഇരിക്കെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തെങ്കിലും വൈരുധ്യം കണ്ടെത്തി. രണ്ടാംഘട്ട മൊഴിയെടുപ്പിലാണ് റെജിമോനും നിയാസിനും എതിരെ കൂടുതൽ തെളിവുകൾ ലഭിച്ചത്. നിലവിൽ ഏഴു പൊലീസുകാർ രാജ്കുമാറിനെ മർദിച്ചെന്നാണു കണ്ടെത്തൽ. എന്നാൽ ഇതിൽ കൂടുതൽ പൊലീസുകാർക്കു പങ്കുണ്ടെന്നു ശാലിനിയും മഞ്ജുവും വെളിപ്പെടുത്തി.