ദേശീയപാത: സംസ്ഥാനം 6,000 കോടി നൽകും
തിരുവനന്തപുരം: ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാനുള്ള െചലവിന്റെ നാലിലൊന്നായ 6,000 കോടി രൂപ നൽകാൻ സംസ്ഥാനം തീരുമാനിച്ചതോടെ തീരദേശ, മലയോര ഹൈവേകൾക്ക് അനുവദിച്ച തുകയിൽ നിന്നു നിശ്ചിത തുക ഇതിനായി നീക്കിവച്ചേക്കും. 2014ൽ ഇവയ്ക്കായി തുക അനുവദിച്ചെങ്കിലും കാര്യമായി പണം ചെലവഴിച്ചിട്ടില്ലാത്തതിനാലാണിത്. ഇതിനു പുറമേ കിഫ്ബിയിൽ നിന്നോ ബജറ്റിൽ നിന്നോ തുക കണ്ടെത്താനും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, ധനസെക്രട്ടറി തുടങ്ങിയവരുടെ യോഗത്തിലാണ് 6,000 കോടി നൽകാൻ തീരുമാനമായത്. പുതിയ തീരുമാനത്തോടെ ദേശീയപാത വികസനത്തിലെ മുഖ്യപ്രതിസന്ധി നീങ്ങി. പണം കണ്ടെത്തി നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.