ആയുഷ്മാൻ ഭാരത് പദ്ധതി: മോദിയെ തിരുത്തി കേന്ദ്ര ആരോഗ്യ സഹമന്ത്രി
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം അംഗമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ലോക്സഭയിൽ നൽകിയ മറുപടി. ബംഗാളാണ് ഒടുവിൽ പദ്ധതിയിൽ അംഗമായത്. 29 സംസ്ഥാനങ്ങളിൽ തെലങ്കാനയും ഒഡീഷയുമാണ് പദ്ധതിയിൽ അംഗമാകാത്തത്. കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഡൽഹിയും വിട്ടുനിൽക്കുന്നു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേയാണ് ലോക് സഭയിൽ മറുപടി നൽകിയത്.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം അംഗമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നു ധനമന്ത്രി തോമസ് ഐസക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ കേരളം ആയുഷ്മാൻ ഭാരതിൽ അംഗമായതാണ്.
ഇൻഷുറൻസ് കമ്പനി നിശ്ചയിക്കുന്നതടക്കമുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോവുകയാണ്. പദ്ധതിയുടെ വിഹിതവും കേരളത്തിനു ലഭിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമായതിനാലാണ് നടപടികൾ അൽപം വൈകിയതെന്നും ഇരുവരും വ്യക്തമാക്കുകയും ചെയ്തിരുന്നു.