മുത്തലാഖ് ബില്ലിനെ കോൺഗ്രസ് പിന്തുണയ്ക്കണം, രാഷ്ട്രീയം കളിക്കരുത്: മോദി
ന്യൂഡൽഹി: മുത്തലാഖ് നിരോധന ബില്ലിനെ കോൺഗ്രസ് പിന്തുണയ്ക്കണമെന്നും വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ അഭിലാഷമാണ് നയപ്രഖ്യാന പ്രസംഗത്തിന്‍റെ ഉള്ളടക്കം. രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും മോദി വ്യക്തമാക്കി.
കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കി. ആ കളങ്കം കോൺഗ്രസിന് മായ്ക്കാനാക്കില്ല. നെഹ്റു–ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോൺഗ്രസ് അംഗീകരിക്കാൻ തയാറായില്ല. നരസിംഹറാവു, മൻമോഹൻ സിങ് എന്നിവരെ കോൺഗ്രസ് വിസ്മരിച്ചു. പ്രണബ് മുഖർജിക്ക് ഭാരത രത്‌നം നൽകിയത് ബിജെപി സർക്കാർ ആണ്. കോൺഗ്രസ് ചരിത്രനേതാക്കളെ മറന്ന പാർട്ടിയാണ്. സ്വാതന്ത്യസമരകാലഘട്ടത്തിലെ അതേ ഉൽസാഹമാണ് ഇപ്പോഴും വേണ്ടത്. ചവിട്ടി നില്‍ക്കുന്ന മണ്ണുമായുള്ള ബന്ധം പ്രതിപക്ഷത്തിന് നഷ്ടമായെന്നും മോദി കുറ്റപ്പെടുത്തി.