സിഐ നവാസിനു നേരെ മേലുദ്യോഗസ്ഥരുടെ പീഡനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിൽനിന്നു കാണാതായ സിഐ നവാസിനു നേരെ മേലുദ്യോഗസ്ഥരുടെ പീഡനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങൾ നവാസിനോടു നേരിട്ട് അന്വേഷിക്കേണ്ടി വരും. മാനസികപീഡനമുണ്ടായെന്ന് നവാസിന്റെ ഭാര്യ പറഞ്ഞതു ശരിയാകണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഐ നവാസിനെ മാനസികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. എങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തും. പ്രാഥമിക അന്വേഷണത്തിന് ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തനകം നവാസുമായി നേരിട്ടു സംസാരിക്കുമെന്നും ഡിജിപി തിരുവനന്തപുരത്തു പറഞ്ഞു.
കാണാതായശേഷം ഇന്നു പുലർച്ചെ തമിഴ്നാട്ടിൽ നിന്നു കണ്ടെത്തിയ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിനെ രാത്രിയോടെ കൊച്ചിയിൽ എത്തിക്കും. കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടെത്തി ഉച്ചയോടെ നവാസിനെ ഏറ്റുവാങ്ങി. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനില്‍ യാത്രചെയ്യവേ കരൂരിൽ വച്ച് റെയിൽവേ പൊലീസാണ് സിഐയെ തിരിച്ചറിഞ്ഞത്.