ആൾമാറാട്ടം: മൂന്നാം പ്രതി 10 ദിവസത്തിനകം ഹാജരാകണം
കൊച്ചി : കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പ്ലസ് ടു പരീക്ഷ എഴുതിയെന്ന കേസിലെ മൂന്നാം പ്രതിയായ പി.കെ.ഫൈസൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ 10 ദിവസത്തിനകം ഹാജരാകണമെന്നു ഹൈക്കോടതി. ആള്‍മാറാട്ടം നടത്തി അധ്യാപകര്‍ പരീക്ഷ എഴുതിയെന്ന ആരോപണം അതീവ ഗുരുതരമാണെന്നു നിരീക്ഷിച്ച കോടതി, മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല.
പ്രതിയെ ചോദ്യം ചെയ്ത ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. പ്രതി ജാമ്യാപേക്ഷ നല്‍കുകയാണെങ്കില്‍ മജിസ്‌ട്രേറ്റ് അതില്‍ നിയമപരമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയെന്നും 32 ഉത്തരക്കടലാസുകള്‍ തിരുത്തിയെന്നുമാണ് മുക്കം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ്.