ഇത്തവണ രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ ജനം ചെരുപ്പെടുത്ത് അടിക്കുമെന്ന് ശിവസേന
ന്യൂഡൽഹി: ഇത്തവണ രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ ജനം ചെരിപ്പെടുത്ത് അടിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത് പറഞ്ഞു. 2014ൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും പൂർത്തിയാക്കാനായില്ല. രാമനാമത്തിലാണ് ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ അയോധ്യ സന്ദർശിക്കുകയും ക്ഷേത്രനിർമാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തതാണ്. ഇത്തവണ ക്ഷേത്രനിർമാണം ആരംഭിക്കുമെന്ന് കരുതുന്നുവെന്നും സഞ്ജയ് പറഞ്ഞു. ജനങ്ങൾക്ക് ഞങ്ങളുടെ മേലുള്ള വിശ്വാസം തകർക്കാൻ സാധിക്കില്ല. ബിജെപിക്ക് 303ഉം ശിവസേനക്ക് 18ഉം അടക്കം എൻഡിഎയ്ക്ക് 350 സീറ്റുണ്ട്. ക്ഷേത്രം പണിയാൻ ഇതിൽ കൂടുതൽ എന്താണ് ആവശ്യമെന്നും അദ്ദേഹം ചോദിച്ചു
പ്രശ്നം പരിഹരിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി എഫ്.എം.ഐ.ഖലിഫുല്ലയുടെ നേതൃത്വത്തിൽ മധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. എട്ട് ആഴ്ച കൊണ്ട് കക്ഷികളുമായി കൂടിക്കാഴ്ച നടത്തി സൗഹാർദപരമായ പ്രശ്നപരിഹാരത്തിന് സാധ്യത കണ്ടെത്താനാണ് മാർച്ചിൽ സമിതിയെ നിയോഗിച്ചത്. മെയ് 10ന് സമിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് സുപ്രീം കോടതിയുടെ പരിഗണനയിലാണ്