നസീറും സിപിഎമ്മുമായി പ്രശ്നങ്ങളില്ല:പി.ജയരാജൻ
കോഴിക്കോട്∙ സിപിഎം പ്രവർത്തകരാണെന്നു തന്നെ അക്രമിച്ചതെന്നു പൊലീസിനു മൊഴി നൽകിയിട്ടില്ലെന്നു വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ പറഞ്ഞതായി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജൻ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നസീറിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു ജയരാജൻ. കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടു സംസാരിച്ചിട്ടില്ലെന്നും നസീർ തന്നോടു പറഞ്ഞെന്നും ജയരാജൻ പറഞ്ഞു.
നസീറും സിപിഎമ്മുമായി പ്രശ്നങ്ങളില്ല. നേരത്ത് സിപിഎം അംഗവും തലശ്ശേരി നഗരസഭയിലെ കൗൺസിലറുമായിരുന്നു നസീർ. അംഗത്വം പുതുക്കുന്ന ഫോമിൽ സാമൂഹികവിഭാഗത്തെക്കുറിച്ചുള്ള ചോദ്യം മതനിരേപക്ഷേ പാർട്ടിക്കു ചേർന്നതല്ലെന്ന ആക്ഷേപമുയർത്തിയാണ് അദ്ദേഹം അംഗത്വം പുതുക്കാത്തത്. അല്ലാതെ സിപിഎം നസീറിനെ പുറത്താക്കിയിട്ടില്ല. നസീറിനെ അക്രമിച്ച സംഭവനത്തിനു തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നു കരുതില്ലെന്നും ജയരാജൻ പറഞ്ഞു.