പ്രളയാനന്തര പുനർനിർമാണം കരട് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം : പ്രളയാനന്തര കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുടെ (റീബില്‍ഡ് കേരള ഡവലപ്മെന്‍റ് പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും യോജിപ്പിച്ചുകൊണ്ടാണു പുനര്‍നിര്‍മാണം നടപ്പാക്കുക. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആള്‍നാശം തീരെ ഇല്ലാതാക്കുക, സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കുക എന്നിവയാണു പ്രധാന ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണത്തിനു ബഹുമുഖ പദ്ധതികള്‍ നടപ്പാക്കും. ജലവിഭവമാനേജ്മെന്‍റിന്‍റെ ഭാഗമായി റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് അതോറിറ്റി രൂപീകരിക്കും. ജലസംഭരണികളിലെ വെള്ളത്തിന്‍റെ നിയന്ത്രണത്തിനു കേന്ദ്രീകൃത കമാന്‍റ് സെന്‍റര്‍ സ്ഥാപിക്കും. ഡാം സേഫ്റ്റി അതോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശവും രേഖയിലുണ്ട്. ജലവിതരണം മെച്ചപ്പെടുത്തല്‍, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിര്‍മിക്കല്‍, കൃഷിരീതികള്‍ മെച്ചപ്പെടുത്തല്‍, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തല്‍, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ എന്നിവ നിര്‍ദേശിച്ചിട്ടുണ്ട്.