എട്ട് എക്സിറ്റ്പോൾ പ്രവചനങ്ങൾ മോദിക്ക് അനുകൂലം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എൻ.ഡി.എ സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്ന് എട്ട് ദേശീയചാനലുകളുടെ എക്സിറ്റ് പോളുകൾ പ്രവചിച്ചു. കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും സർവേകകളും പറയുന്നു. കോൺഗ്രസ് നില മെച്ചപ്പെടുത്തും. എട്ട് സർവേകളാണ് മോദിയുടെ തുടർഭരണം പ്രവചിക്കുന്നത്. ലോക്സഭയിലെ 543 സീറ്റിൽ ബി. ജെ. പി മുന്നണിയായ എൻ.ഡി.എയ്ക്ക് 280 മുതൽ 365വരെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടത്.
മൂന്നൂറ് കടക്കുമെന്ന് റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ 6 ചാനലുകളും 290 വരെ ന്യൂസ് നേഷനും 298 സീറ്റ് ന്യൂസ് എക്സും പ്രവചിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ സ്വന്തം നിലയിൽ കേവലഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് കഴിയില്ല. എ.ബി.പി ന്യൂസ് തൂക്ക് പാർലമെന്റാണ് പ്രവചിക്കുന്നത്. എൻ.ഡി.എ 267,യു.പി.എ 127,മറ്റുള്ളവർ 148 എന്നതാണ് എ.ബി.പിയുടെ പ്രവചനം. യു.പി.എയ്ക്ക് മറ്റ് പ്രതിപക്ഷ കക്ഷികളെ കൂട്ടിയാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് പ്രവചനം. യു. പി. എ മുന്നണിക്ക് 138 സീറ്റ് വരെയും മറ്റുള്ളവർക്ക് 135 സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.