പേരൂർ രഞ്ജിത് ജോൺസൺ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം
കൊല്ലം : പേരൂർ രഞ്ജിത് ജോൺസൺ വധക്കേസിൽ 7 പ്രതികൾക്കു ജീവപര്യന്തം. പ്രതികൾക്ക് 25 വർഷം കഴിഞ്ഞു മാത്രമേ ജാമ്യം അനുവദിക്കാവൂവെന്നും കോടതി.
ഇരവിപുരം സ്വദേശി മനോജ് (പാമ്പ് മനോജ്- 48), നെടുങ്ങോലം സ്വദേശി രഞ്ജിത് (കാട്ടുണ്ണി- 32), പൂതക്കുളം പാണാട്ടുചിറയിൽ ബൈജു (കൈതപ്പുഴ ഉണ്ണി- 45), ഡീസന്റ് ജംക്‌ഷൻ കോണത്തുകാവിനു സമീപം പ്രണവ് (കുക്കു- 26), ഡീസന്റ് ജംക്ഷൻ സ്വദേശി വിഷ്ണു (21), കിളികൊല്ലൂർ പവിത്രം നഗറിൽ വിനേഷ് ( 44), വടക്കേവിള സ്വദേശി റിയാസ് ( 34) എന്നിവരെയാണു കൊല്ലം നാലാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യത്തിനു രഞ്ജിത് ജോൺസണെ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ ക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന കുഴിയിൽ കുഴിച്ചുമൂടിയെന്നാണു കേസ്.