മായാവതി മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് മോദി
ലഖ്നൗ: ആല്‍വാര്‍ ബലാത്സംഗക്കേസില്‍ ബിഎസ്പി നേതാവ് മായാവതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മോദി ആരോപിച്ചു. കിഴക്കന്‍ യുപിയിലെ കുശിനഗര്‍, ദിയോറിയ മണ്ഡലത്തിലും നടന്ന റാലിയിലാണ് മായാവതിക്ക് നേരെ മോദി വിമര്‍ശനമുന്നയിച്ചത്. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ മായാവതി പിന്‍വലിക്കാനും മോദി മായാവതിയെ വെല്ലുവിളിച്ചു.
മായാവതിയുടെ പിന്തുണയോടെയാണു രാജസ്ഥാനിൽ കോൺഗ്രസ് ഭരണം നടത്തുന്നത്. അവിടെയാണ് ഒരു എസ്‍സി പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതുകൊണ്ടു ബഹന്‍ജി എന്തുകൊണ്ടു സർക്കാരിനുള്ള പിന്തുണ പിൻവലിച്ചില്ലെന്ന് ഉത്തർപ്രദേശിലെ പെൺമക്കൾ ചോദിക്കുകയാണ്. കോൺഗ്രസ് ഇക്കാര്യത്തിൽ ചെയ്തത് ‘എന്താണ്, എന്താണ്’ എന്നു ചോദിച്ചതു മാത്രമാണ്. 1984ലെ സിഖ് വിരുദ്ധകലാപത്തെക്കുറിച്ചു കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തെക്കൂടി ലക്ഷ്യമിട്ടു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.