രാഹുല്‍ഗാന്ധിക്കു വിദേശപൗരത്വം ആരോപിച്ചുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാഹുല്‍ഗാന്ധിക്കു  വിദേശപൗരത്വം ആരോപിച്ചുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.വിദേശകമ്പനി എഴുതിവച്ചാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാവുമോയെന്നു കോടതി ആരാഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നു ഹര്‍ജി നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്  കോടതിയില്‍ വാദിച്ചു. എന്നാല്‍ അങ്ങനെ ആഗ്രഹിക്കാത്ത ആരുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

തിരഞ്ഞെടുപ്പിൽ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങള്‍. ചീഫ് ജസ്റ്റിസ്  അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിദേശ പൗരത്വം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നൽകിയപരാതിയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് രാഹുലിനു നോട്ടീസ് നൽകിരുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണെന്നു 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം.

2003-ല്‍ രജിസ്റ്റർ ചെയ്ത ബാക്ഡ്രോപ് ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും രാഹുൽ ഗാന്ധിയാണന്നും സുബ്രഹ്മണ്യന്‍ സ്വാമി പരാതിയിൽ പറയുന്നു. അതിന്റെ വാർഷിക റിപ്പോർട്ടിൽ താൻ ബ്രീട്ടീഷ് പൗരനാണെന്നു രാഹുൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിൽ 1970 ജൂണ്‍ 19, ഉച്ചയ്‍ക്ക് 2.28നാണ് രാഹുൽ ജനിച്ചതെന്നും ആശുപത്രി റെക്കോഡില്‍ കുഞ്ഞിന്റെ പേര് ബേബി ഓഫ് സോണിയാ ഗാന്ധി എന്നാണു രേഖപ്പെടുത്തിയതെന്ന വിവരങ്ങളും പരാതിക്കു പിന്നാലെ പുറത്തു വന്നിരുന്നു. ഡല്‍ഹി അതിരൂപതയ്‍ക്കു കീഴിലുള്ള ഇതേ ആശുപത്രിയിലാണ് പതിനെട്ടു മാസത്തിനു ശേഷം 1972 ജനുവരി 12ന് പ്രിയങ്കയും ജനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *