ഫോനി ചുഴലിക്കാറ്റ് : മണിക്കൂറില്‍ 200 കി.മീ. വരെ; ഒഡീഷ ,ആന്ധ്ര തീരത്ത് കനത്ത മഴ
ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗമുളള കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ഭാഗമായി ഒഡീഷ ,ആന്ധ്ര തീരത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. ഒഡീഷയിലെ 13 തീരദേശ ജില്ലകളിൽ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിച്ചു.
ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കൻ കമാൻഡ്, കര, വ്യോമസേനകൾ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി അതത് സമയത്തെ സ്ഥിതി വിലയിരുത്തുന്നുണ്ട്. ഒഡീഷയിലെ 9 ജില്ലകൾക്കു പുറമേ ആന്ധ്രപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ 10 ജില്ലകളിൽകൂടി ‘യെലോ അലർട്’ പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്. പട്ന– എറണാകുളം എക്സ്പ്രസ് ഉൾപ്പെടെ 223 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.