മുസ്ലീം തീവ്രവാദ ഭീഷണി ; ശ്രീലങ്കയിൽ ബുർഖ നിരോധിച്ചു

കൊളംബോ : ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുർഖ നിരോധിച്ച് ശ്രീലങ്കൻ സർക്കാർ . പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് . മുഖം മൂടുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് . പൊതുജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും , അതിനാൽ അടിയന്തിര തീരുമാനം കൈക്കൊള്ളുകയാണെന്നും ഉത്തരവിൽ പറയുന്നു . ഇതുകൂടാതെ രാജ്യത്തെ കത്തോലിക്കാ പള്ളികൾ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട് .

കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ പള്ളികളിലും,ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പരകളിൽ 250 ലെറെ പേർ കൊല്ലപ്പെട്ടിരുന്നു . ബുർഖ ധരിച്ച സ്ത്രീകളുടെ സാന്നിദ്ധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . ഈ പശ്ചാത്തലത്തിലാണ് ശ്രീലങ്കൻ ഭരണകൂടം ബുർഖ നിരോധിക്കാൻ നീക്കം ശക്തമാക്കിയത് . ഭരണകക്ഷിയായ യു എൻ പി യുടെ എം പി യായ അഷൂ മാരസിംഗെയാണ് ബുർഖ നിരോധിക്കാൻ ശ്രീലങ്കൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത് .

ഇതുകൂടാതെ ശ്രീലങ്കയിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കൊളംബോയിലെ അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പും വന്നിരുന്നു .തുടർന്നാണ് അടിയന്തിര നടപടി എന്ന നിലയിൽ ബുർഖ നിരോധിച്ചത് . അതേസമയം ബുർഖ നിരോധിക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഏറ്റവും ഉന്നത സംഘടന രംഗത്തെത്തി . രാഷ്ട്ര സുരക്ഷ മുൻ നിർത്തി ശ്രീലങ്കയിലെ മുസ്ലീം വനിതകൾ ബുർഖ ധരിക്കരുതെന്ന്, ഓൾ സിലോൺ ജമായത്തുൽ ഉലമ ഭാരവാഹികൾ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *