തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തിൽ അന്വേഷണം വേണമെന്ന് ശശി തരൂർ
തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തിൽ അന്വേഷണം വേണമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താൻ ആദ്യമായാണ് കേൾക്കുന്നത്. കാര്യങ്ങൾ എല്ലാം അറിയുന്നത് നല്ലതാണ്. എൺപത്താറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണെന്നും തരൂർ വ്യക്തമാക്കി. തരൂരിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഇന്നു ഡിസ്ചാർജ് ചെയ്തു. വൈകിട്ട് തിരുവനന്തപുരത്തു നടക്കുന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ തരൂർ പങ്കെടുക്കും.
അതേസമയം, തരൂരിനു പരുക്കേറ്റ സംഭവത്തിൽ പൊലീസ് ക്ഷേത്രജീവനക്കാരുടെ മൊഴി എടുത്തു. ത്രാസ് പൊട്ടിവീണതിൽ അട്ടിമറിയോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, തമ്പാനൂർ പൊലീസിനു പരാതി നൽകിയിരുന്നു.