ബിജെപിക്ക് തിരിച്ചടി; ഗോവയിൽ എംജെപി പിന്തുണ പിൻവലിച്ചു
പനജി: ഗോവയിലെ ബിജെപി നേതൃത്വത്തിലുളള പ്രമോദ് സാവന്ത് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) തീരുമാനിച്ചു. എപ്രിൽ 23 നു നടക്കുന്ന മപുസ ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിനാണു തങ്ങൾ പിന്തുണ നൽകുന്നതെന്ന് എംജിപി അധ്യക്ഷൻ ദീപക് ധവാലിക്കർ പറഞ്ഞു.. ‘പ്രമോദ് സാവന്ത് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് ഉടന്‍ കത്തയക്കും’ ധവാലിക്കർ പറഞ്ഞു.
എംജിപിയെ വിഘടിപ്പിച്ചതിനും മുതിര്‍ന്ന നേതാവ് സുദിന്‍ ധവാലിക്കറിനെ സഖ്യകക്ഷി സര്‍ക്കാരില്‍ നിന്നു കാരണമില്ലാതെ പുറത്താക്കിയതിനും ബിജെപിയെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരു പാഠം പഠിപ്പിക്കും’- ദീപക് ധവാലിക്കര്‍ പറഞ്ഞു
പ്രമോദ് സാവന്ത് സർക്കാരിൽ ഉപമുഖ്യന്ത്രിയായ എംജിപിയുടെ മുതിർന്ന നേതാവ് സുദിൻ ധവാലിക്കറിനെ പുറത്താക്കിയും രണ്ട് എംജിപി എംഎൽമാരെ ബിജെപിയിൽ ലയിപ്പിച്ചുമാണു സർക്കാരിനെ വീഴ്ത്താനുളള കോൺഗ്രസിന്റെ തന്ത്രത്തെ ബിജെപി പ്രതിരോധിച്ചത്.എംജിപിയുടെ ഒരംഗം പിന്തുണ പിൻവലിച്ചാൽ നിലവിൽ പ്രമോദ് സാവന്ത് സർക്കാരിനു ഭീഷണിയില്ലെങ്കിലും ഉപതെരഞ്ഞെടുപ്പ് ഇനിയും നടക്കാനിരിക്കെ എംജിപി പിന്തുണ പിന്‍വലിച്ചതു ബിജെപിക്കു തിരിച്ചടിയാവുമെന്നാണു വിലയിരുത്തല്‍. 40 അംഗ ഗോവൻ നിയമസഭയിൽ നാല് സീറ്റുകളിലേയ്ക്കുളള ഉപതിരഞ്ഞെടുപ്പ് ഇനിയും നടക്കാനിരിക്കെ എംജിപിയുടെ നിലപാടിന് ഏറെ പ്രസക്തിയുണ്ട്.