‘ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത; അച്ചാച്ചനില്ലാതെ ഒറ്റയ്ക്കായതുപോലെ’
കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണിയുടെ നിര്യാണത്തിനു പിന്നാലെ ഫെയ്സ്ബുക്കിൽ സങ്കടക്കുറിപ്പുമായി മകൻ ജോസ് കെ.മാണി എംപി.
‘അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു, എന്നന്നേക്കുമായി. ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല. ഈ വേര്‍പിരിയിലിനു പകരം വയ്ക്കാനൊന്നുമില്ല. ഇനി അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കല്‍ വസതി– ജോസ് കെ.മാണി കുറിച്ചു.
അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്‍ വിലയം പ്രാപിക്കുകയുമായിരുന്നു.
ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല. സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്‍. രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു.. അമ്മയ്ക്കു തണലായി. ഞങ്ങള്‍ക്ക് സ്‌നേഹസ്പര്‍ശമായി.
കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അച്ചാച്ചന്റെ മുഖമുദ്രയായിരുന്നു. ധരിക്കുന്ന വെള്ളവസ്ത്രം പോലെ പൊതുജീവിതത്തില്‍ സമര്‍പ്പണവും വ്യക്തിശുദ്ധിയും പാലിക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിതന്നെ ഉണ്ടായിരുന്നു. സഹജീവി കാരുണ്യം, സഹിഷ്ണുത പൊതുജീവിതത്തില്‍ അച്ചാച്ചന്‍ എന്നും മുറുകെപിടിച്ച മാനുഷികത. അത് മറക്കാനാവില്ല. എത്രയെത്ര സന്ദര്‍ഭങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്.