നോട്ട് അസാധുവാക്കലിന് മുൻപ് 3 ലക്ഷം കോടി വ്യാജ കറൻസി എത്തിച്ചു: കോൺഗ്രസ്
ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കലെന്ന് കോൺഗ്രസ്. ഇതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പുറത്തുവിട്ടു. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുൽ രത്‌രേക്കർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിനൽകി. പണത്തിന്റെ കൈമാറ്റം നിയന്ത്രിച്ചിരുന്നത് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ്. റിസർവ് ബാങ്കുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ ഡിപാർട്മെന്റുകളിൽനിന്നായി 26 പേരാണുണ്ടായിരുന്നത്. ആർബിഐയിലെ കറൻസി ഇടപാടുകളിലെ കള്ളത്തരം പുറത്തുവരാതിരിക്കാൻ റിലയൻസ് ജിയോയുടെ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തതെങ്ങനെയെന്നും രത്‌രേക്കർ പറയുന്നുണ്ട്. ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടിയുള്ള കറൻസി ശരിക്കും ആറുമാസം മുൻപു അച്ചടിച്ചതായിരുന്നുവെന്നും കപിൽ സിബൽ ആരോപിച്ചു