വിദേശരാജ്യങ്ങളിൽ നിന്നും മസാല ബോണ്ട് പിരിച്ചത് ചട്ടങ്ങൾ അനുസരിച്ചാണെന്ന് ധനമന്ത്രി
തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാന സർക്കാർ വിദേശരാജ്യങ്ങളിൽ നിന്നും മസാല ബോണ്ട് പിരിച്ചത് ചട്ടങ്ങൾ അനുസരിച്ചാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത് പോലെ സി.ഡി.പി.ക്യു കമ്പനിക്ക് ലാവ്‌ലിനുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയിൽ നിരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള കമ്പനിയാണ് സി.ഡി.പി.ക്യൂ. ഈ കമ്പനിയെ കനേഡിയൻ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കിഫ്ബി പ്രവർത്തനങ്ങളിൽ അമ്പരന്നത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ബി.ജെ.പി ആരോപണമാണ് ചെന്നിത്തല ഏറ്റുപിടിച്ചതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ സ്ഥാപനമായ കിഫ്ബി വിദേശത്തുനിന്ന് മസാലബോണ്ട് വഴി 2150കോടി സമാഹരിച്ചത് കരിമ്പട്ടികയിൽ പെടുത്തിയ ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയിൽ നിന്നാണെന്ന ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.