മെഡിക്കൽ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതേ തുടർന്ന് പരാതിക്കാരനായ ചെന്നിത്തലയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. നേരത്തെ തെളിവ് ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്തിരുന്നു. സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായി മെഡിക്കൽ കോളേജ് കൗൺസിന്റെ അംഗീകാരം വാങ്ങിത്തരാൻ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
പ്രതിപക്ഷനേതാവ് നൽകിയ കത്ത് കൂടി പരിഗണിച്ച് ഒരു മാസം മുമ്പാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.കഴിഞ്ഞ ആഴ്ച പ്രതിപക്ഷനേതാവിന്റെ മൊഴി ക്രൈംബ്രാഞ്ച് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നു രേഖപ്പെടുത്തി. ബി.ജെ.പിനേതാക്കളോട് മൊഴിരേഖപ്പെടുത്താൻ സമയം ചോദിച്ചുവെങ്കിലും പ്രചാരണ തിരക്കായതിനാൽ സമയം നൽകിയില്ല. അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ട്.