ക്രൂരമർദനത്തിനിരയായ കുട്ടി മരിച്ചു

കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരൻ മരിച്ചു. രാവിലെ മുതൽ കുട്ടിയുടെ നില ആശങ്കാജനകമായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനു പിന്നാലെ 11.30 ഓടെ കുട്ടിയുടെ പൾസ് നിലച്ചതായി ഡോക്ടർമാർ പറഞ്ഞു. 11.35നാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. വെന്റിലേറ്ററിൽ തുടരുമ്പോഴായിരുന്നു മരണമെന്നും ഡോക്ടർമാർ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ .കുട്ടിയുടെ അച്ഛൻ  തിരുവനന്തപുരം സ്വദേശി അന്തരിച്ച ബിജുവിന്റെ പിതാവ് ബാബു ആശുപത്രിയിലെത്തിയശേഷം സംസ്കാരം എവിടെ നടത്തണമെന്ന് അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് ഏഴുവയസ്സുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽനിന്നു വീണു പരുക്കേറ്റെന്നു പറഞ്ഞാണ് അമ്മയും പ്രതി അരുൺ ആനന്ദും കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗത്തും പരുക്കുകൾ കണ്ടെത്തിയതോടെ അധികൃതർ പൊലീസിൽ അറിയിച്ചു. തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസകൾക്കായി കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.

പൊലീസിന്റെ വിശദമായ അന്വേഷണത്തിലും ഇളയകുട്ടിയുടെ മൊഴിയിൽനിന്നുമാണ് ഏഴുവയസ്സുകാരനെ അരുൺ ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്. അമ്മയുടെ സുഹൃത്താണ് സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചതെന്നും കാലിൽ പിടിച്ച് നിലത്തടിച്ചുവെന്നും ഇളയകുട്ടി മൊഴി നൽകി. ഏഴുവയസ്സുകാരന്റെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *