വ്യാജരേഖക്കേസ് ഒത്തുതീര്‍ക്കുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടെന്ന് സിറോ മലബാര്‍ സഭാ സിനഡ്

കൊച്ചി: സിറോ മലബാര്‍ സഭയെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖക്കേസ് ഒത്തുതീര്‍ക്കുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടെന്ന് സഭാ സിനഡ്. ചര്‍ച്ച ചെയ്യാന്‍ കാക്കനാട് സഭാ ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തരസിനഡിലാണ് തീരുമാനം. ഭൂമി വിവാദത്തിന് പിന്നാലെ സിറോ മലബാര്‍ സഭയെ ഉലച്ച വ്യാജ രേഖാ വിവാദം ചര്‍ച്ച ചെയ്യാനാണ് അടിയന്തരമായി സിനഡ് വിളിച്ചു ചേര്‍ത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും സിനഡില്‍ പങ്കെടുത്തിരുന്നു.

കേസ് പിന്‍വലിച്ച്‌ ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടോ എന്ന കാര്യം ആദ്യം സിനഡ് പരിഗണിച്ചിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പോ കേസ് പിന്‍വലിക്കലോ വേണ്ടെന്നും വ്യാജരേഖ എവിടെ നിന്ന് വന്നു എന്ന കാര്യം കണ്ടെത്തണമെന്നും സിനഡില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ന്നാണ് കേസില്‍ ഒരു ഒത്തുതീര്‍പ്പും വേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും തീരുമാനമായത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്‍റെ എഡിറ്റര്‍ ഫാദര്‍ പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. തൊട്ടു പിന്നാലെയാണ് പരാതിക്കാരനായ വൈദികന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *