റഫാൽ വിവരം പുറത്തായത് രാജ്യസുരക്ഷയെ ബാധിക്കും: കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്ന വിവരങ്ങൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവപ്രധാന രേഖകളെന്നു കേന്ദ്ര സർക്കാർ. റഫാലിന്റെ യുദ്ധശേഷി വെളിപ്പെടുത്തുന്നതാണു രേഖകളെന്നും നിർണായക വിവരങ്ങൾ ശത്രുവിനു ലഭ്യമാക്കാൻ നടപടി സഹായിച്ചെന്നും സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ വ്യാഴാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെയാണു കേന്ദ്രത്തിന്റെ നീക്കം. പുനഃപരിശോധന ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണായക രേഖകൾ അനധികൃതമായി പകർപ്പെടുത്ത് പരസ്യമാക്കിയതു മോഷണം തന്നെയാണ്. ഈ സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിച്ച രേഖകളാണു ഹര്‍ജിക്കാർ കോടതിയില്‍ നല്‍കിയതെന്നു കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞതു വിവാദമായിരുന്നു. പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ തിരുത്തി.റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. സിഎജി റിപ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു പിന്നീട് പുനഃപരിശോധന ഹര്‍ജികള്‍ എത്തിയത്.