തിരഞ്ഞെടുപ്പിൽ ഫ്ളക്‌സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ഹെെക്കോടതി
കൊച്ചി: തിരഞ്ഞെടുപ്പിൽ ഫ്ളക്‌സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. സ്വകാര്യ ഹർജി സമർപ്പിച്ചതിനെ തുടർന്നാണ് ഹെെക്കോടതിയുടെ നടപടി. തിരഞ്ഞെടുപ്പ് സമയത്ത് ഫ്ളക്‌സ് ബോർഡുകൾ കൂടുതൽ ഉപയോഗിക്കുമെന്നും, ഇത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനാൽ കോടതി അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം എന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. ഫ്ളക്‌സുകളുടെ ഉപയോഗം തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹാർദപരമായിരിക്കമെന്ന് ഹെെക്കോടതി നിർദ്ദേശിച്ചു. കൂടാതെ നശിക്കാൻ സാദ്ധ്യതയില്ലാത്ത വസ്‌തുക്കൾ ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഹർജിയിൽ സംസ്ഥാന സർക്കാരിനേയും കേന്ദ്രസർക്കാരിനേയും, മലീനകരണ ബോർഡിനേയും ഇലക്ഷൻ കമ്മീഷനേയും എതിർകക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.