ശക്തരും സ്വീകാര്യരുമായ കോൺഗ്രസ് സ്ഥാനാർഥികളെ മാത്രം ഉൾപ്പെടുത്തിയുള്ള പട്ടിക നൽകാൻ ഹൈക്കമാൻഡ് നിര്‍ദ്ദേശം
തിരുവനന്തപുരം∙ലോക്സഭാ സീറ്റിലേക്കു പരിഗണിക്കാവുന്ന ശക്തരും സ്വീകാര്യരുമായ സ്ഥാനാർഥികളെ മാത്രം ഉൾപ്പെടുത്തിയുള്ള പട്ടിക കേരളത്തിൽ തയാറാക്കി നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചു. പരമാവധി രണ്ട് അല്ലെങ്കിൽ മൂന്നുപേർ മാത്രമുള്ള പാനലാകും ഇവിടെ നിന്നു നൽകുക. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇതു തയാറാക്കാനായി ഇന്ന് യോഗം ചേരും.
കരട് പട്ടിക ഇന്നു തന്നെ തയാറാക്കി അതുമായി നാളെ ഡൽഹിയിലേക്കു തിരിക്കാനാണു നേതാക്കൾ ശ്രമിക്കുന്നത്. 11നു കേന്ദ്ര സ്ക്രീനിങ് കമ്മിറ്റി ചേർന്നേക്കും. ആ യോഗം പച്ചക്കൊടി കാട്ടിയാൽ 12ന് ഇലക്‌ഷൻ കമ്മിറ്റിയുടെ അംഗീകാരം വാങ്ങി പ്രഖ്യാപിക്കാനാണു ശ്രമം. 13, 14 തീയതികളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലാണ്. 12നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ പിന്നെ 15 കഴിഞ്ഞേക്കാം. ഉമ്മൻചാണ്ടി (ഇടുക്കി അല്ലെങ്കിൽ കോട്ടയം), മുല്ലപ്പള്ളി രാമചന്ദ്രൻ (വയനാട്), കെ.സി.വേണുഗോപാൽ (ആലപ്പുഴ) എന്നിവർ വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം കോൺഗ്രസ് അധ്യക്ഷന്റേതായിരിക്കും. സിറ്റിങ് എംപിമാരുടെ കാര്യത്തിൽ ഇവിടെ നിന്നു പാനൽ വേണ്ടെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.ഗ്രൂപ്പ്, സാമുദായിക സമവാക്യങ്ങൾ അന്തിമപട്ടികയെ സ്വാധീനിക്കും.