സിസ്റ്റര്‍ ലിസി വടക്കേലിനെ തടങ്കലിൽ പാർപ്പിച്ചെന്ന ആരോപണം നിഷേധിച്ച് എഫ്സിസി
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിനെ തടങ്കലിൽ പാർപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ്(എഫ്സിസി) സന്യാസിനി സമൂഹം. ലിസി വടക്കേലിന്‍റെ സ്ഥലം മാറ്റത്തിന് ബിഷപ്പ് കേസുമായി ബന്ധമില്ലെന്നും സഭയിൽ വഴി മാറി നടന്ന സിസ്റ്റർ ലിസിയെ തിരുത്തൽ നടപടി എന്ന നിലയിലാണ് സ്ഥലം മാറ്റിയതെന്നും എഫ്സിസി സന്യാസിനി സമൂഹം വാർത്താ കുറിപ്പിൽ വിശദീകരിച്ചു.
സീറോ മലബാർ സഭാംഗമായ ലിസി വടക്കേലിനെ മൂവാറ്റുപുഴയിലെ മഠത്തിലെത്തി കഴിഞ്ഞ ദിവസമാണ് പൊലീസ് മോചിപ്പിച്ചത്. ലിസി വടക്കേലിനെ തടങ്കലിൽ പാർപ്പിച്ചുവെന്ന സഹോദന്‍റെ പരാതിയിലായിരുന്നു പൊലീസ് നടപടി. ബിഷപ്പ് ഫ്രാങ്കോ കേസിൽ സാക്ഷി മൊഴി നൽകിയതിലുള്ള പ്രതികാരമായാണ് തന്നെ തടങ്കലിൽ പാർപ്പിച്ചതെന്നായിരുന്നു ലിസിയുടെ മൊഴി. ബിഷപ്പ് കേസിൽ മൊഴി നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു വിദജയവാഡയിലേക്കുള്ള സിസ്റ്ററിന്‍റെ സ്ഥലം മാറ്റം. കന്യാസ്ത്രീയുടെ പരാതിയിൽ സന്നാസിനി സമൂഹത്തിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വിശദീകരണവുമായി മഠം രംഗത്ത് വരുന്നത്.