റാഫേല്‍: ഫ്രഞ്ച് സര്‍ക്കാര്‍ സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് കൃത്രിമമെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാര്‍ സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.
ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന തരത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്. കരാറില്‍ സാമ്പത്തിക ക്രമമക്കേടുകള്‍ നടന്നിട്ടില്ല, എല്ലാം സുതാര്യമായിരുന്നു. റിപ്പോര്‍ട്ടില്‍ എഴുതിയ സാഹചര്യം വേറെയാണ്. കരാറില്‍ അംബാനിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മോഹന്‍കുമാറിന്റെ പേരില്‍ പുറത്ത് വന്ന വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് കാട്ടി അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ജി.മോഹന്‍കുമാര്‍ എഴുതിയതെന്ന പേരില്‍ ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫ്രഞ്ച് സര്‍ക്കാരുമായി പി.എം.ഒ സമാന്തര ചര്‍ച്ച നടത്തിയെന്നും ഇതിനെ മോഹന്‍ കുമാര്‍ എതിര്‍ത്തിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കുറിപ്പ് എഴുതിയത് ഏത് സാഹചര്യത്തിലാണെന്ന് ഓര്‍ക്കുന്നില്ലെന്നായിരുന്നു മോഹന്‍കുമാറിന്റെ നേരത്തെയുണ്ടായിരുന്ന പ്രതികരണം. ചിലപ്പോള്‍ ഏതെങ്കിലും ചെറിയ കാര്യത്തിനായിരിക്കും കുറിപ്പ് എഴുതിയത്. തന്റെ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മാത്രമാണ് മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ നിലപാടില്‍ നിന്നും മലക്കം മറിയുന്ന പ്രസ്താവനയാണ് മോഹന്‍കുമാര്‍ വൈകുന്നേരം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *