ഗാന്ധിജിയുടെ കോലമുണ്ടാക്കി വെടിയുതിർത്ത രണ്ടു പേർ അറസ്റ്റിൽ
ലഖ്നൗ : ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോലമുണ്ടാക്കി അതിനു നേരേ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്ത ഹിന്ദു മഹാസഭക്കാർക്കെതിരെ കേസെടുത്തു. ദേശീയ സെക്രട്ടറി പൂജ പാണ്ഡെ തുടങ്ങി പതിമൂന്നു പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി 30 നായിരുന്നു കേസിനാസ്പദമായ സംഭവം. ഗാന്ധിജിക്കെതിരെ നേരത്തെയും പ്രകോപനകരമായി പ്രസംഗിച്ചിട്ടുള്ളയാളാണ് പൂജ പാണ്ഡെ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇവർ പ്രസ്താവന നടത്തിയിരുന്നു. മോദിയുടെ കോലം ഹിന്ദുമഹാസഭ പ്രവർത്തകർ കത്തിക്കുന്നതിന്റെ പിന്നിലും പ്രവർത്തിച്ചിരുന്നു.
2015 ൽ ഹിന്ദുമഹാസഭ നാഥുറാം വിനായക് ഗോഡ്സേയുടെ മരണ ദിനം ബലിദാന ദിനമായി ആചരിച്ചത് വലിയ വിവാദത്തിനിടയാക്കി. ഇതിനെതിരെ രംഗത്തെത്തിയതിന് ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച ഹിന്ദു മഹാസഭ ദേശീയ ഉപാദ്ധ്യക്ഷൻ അശോക് ശർമ്മ ആർ.എസ്.എസ് ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ബിജെപി ഹിന്ദുവിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ഇയാൾ ആരോപിച്ചിട്ടുണ്ട്.