ശക്തമായ മഴ; അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടായിരിക്കും. അറബിക്കടലിൽ രൂപം കൊളളുന്ന ന്യൂനമർദ്ദം ശക്തമായി, വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്.

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ മുൻകരുതൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിച്ച് യുക്തമായ നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി.തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍  പരമാവധി  ജലനിരപ്പായ് 2403 അടിയേക്കാല്‍ 156 അടി കുറവാണ് ഇപ്പോഴുള്ളത്. ആവശ്യമെങ്കില്‍ കുറേശ്ശെയായി വെള്ളം പുറത്തേക്ക് ഒഴുക്കി വിടണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിര്‍ദ്ദേശം.  കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങിയെത്തെണമെന്നും ഇനിയോരു അറിയിപ്പുണ്ടാകുന്നത് വരെ കടലിൽ പോകരുതെന്നുമാണ് നിർദ്ദേശം. ജില്ലാ ഭരണകൂടങ്ങൾ തീരദേശങ്ങളിൽ പ്രത്യേക നീരീക്ഷണവും തുടങ്ങിയിട്ടുണ്ട്.  കടലിൽ 200 നോട്ടിക്കൽ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ട്രോളിംഗ് ബോട്ടുകൾക്ക്  മുന്നറിയിപ്പ് കൈമാറാൻ ഇനിയും സാധിച്ചിട്ടില്ല. ചൂണ്ട വള്ളങ്ങൾക്കും സന്ദേശം നൽകാനായിട്ടില്ല. കരയിൽ നിന്ന് 20 നോട്ടിക്കൽ മൈലാണ് വയർലെസ് സന്ദേശത്തിന്‍റെ ദൂരപരിധി.

തൃശ്ശൂരിലെ മലയോരമേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ പതിനഞ്ച് ഇടങ്ങളിലാണ് അതീവ ജാഗ്രതാ നിർദ്ദേശമുളളത്. മിക്കയിടത്തും കൺട്രോൾ റൂമുകൾ സജ്ജമായിക്കഴിഞ്ഞു. പാലക്കാട്ട് ആരെയും മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുമെന്നും അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാണെന്നും ജില്ല ഭരണകൂടങ്ങൾ അറിയിച്ചു.

ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് തുടരുന്നു.  അടിയന്തര സാഹചര്യം നേരിടുന്നതിന് സംസ്ഥാന ദുരന്തനിവരാണ അതോറിറ്റി മാര്‍ഗനിർദ്ദേശങ്ങൾ നല്‍കി. എല്ലാ താലൂക്കുകൾക്കും ജില്ലാ ഭരണകൂടം ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഉരുൾപൊട്ടലിനും പ്രളയത്തിനും സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും ഇടുക്കി ജില്ലാകളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. നീലക്കുറിഞ്ഞി ഉൾപ്പെടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ  ജില്ലഭരണകൂടം നിരോധിച്ചു. അതിരപ്പിളളിയിലും നെല്ലിയാമ്പതിയിലും വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി. ഉരുൾപൊട്ടലിനും പ്രളയത്തിനും സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും ജില്ലകളക്ടർ നിർദ്ദേശം നൽകി. ഡാമുകൾ തുറക്കുന്നതിന് നാല് മണിക്കൂർ മുമ്പ് കളക്ട‍റെ അറിയിച്ച് അനുമതി നേടണം. രാത്രിയിൽ ഡാമുകൾ തുറക്കില്ല. പ്രളയത്തിനുള്ള സാധ്യത ഒഴിവാക്കാൻ മാട്ടുപ്പെട്ടി, പൊൻമുടി അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടും. മുതിരപ്പുഴയാറിന്റെയും പന്നിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുൻനിര്‍ത്തി മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെയും വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. തൃശ്ശൂരും പാലക്കാട്ടും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചെങ്കിലും കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി 30 സെന്റീമീറ്റർ ഉയർത്തും. മംഗലം, പോത്തുണ്ടി അണക്കെട്ടുകളും തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ 10സെമീ. വീതം ഉയർത്തി  പെരിങ്ങൽക്കുത്ത്, പീച്ചി ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്.

കോഴിക്കോട് നഗരത്തില്‍ രാത്രി മൂന്ന് മണിക്കൂര്‍ കൊണ്ട് 9.91 മില്ലി മീറ്റര്‍ മഴ പെയ്തതായാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കാസര്‍ഗോഡ് കനത്തമഴയിലും കാറ്റിലും വ്യാപക നാശ നഷ്ടമുണ്ടായി. നിരവധി കെട്ടിടങ്ങളും മരങ്ങളും തകന്ന് വീണു.  അരമണിക്കൂര്‍ നേരമാണ് മഴപെയ്തത്. ഇതോടൊപ്പമെത്തിയ കനത്ത കാറ്റിലാണ് കെട്ടിടങ്ങളുടെ മേക്കൂര തകര്‍ന്നത്. ഒരു മൊബൈല്‍ ടവറും കാറ്റില്‍ നിലംപതിച്ചു. പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *