പള്ളിക്കുമുന്നില്‍ കല്ലേറും സംഘര്‍ഷവും; ഇരുപതോളം പേര്‍ക്കു പരുക്ക്

തൃശൂര്‍: അവകാശത്തര്‍ക്കം നടക്കുന്ന സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രാത്രി 11.15ന് കല്ലേറും സംഘര്‍ഷവും. ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്ക്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതായും പറയുന്നു. പള്ളിക്കുള്ളില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങള്‍ക്കും പുറത്ത് പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുത്തിരുന്ന ഓര്‍ത്തഡോക്‌സ് സ ഭാംഗങ്ങള്‍ക്കും കല്ലേറില്‍ പരുക്കേറ്റു. പള്ളിക്കു മുന്നിലുണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പരുക്കേറ്റ മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്പാന്‍, ഫാ. മത്തായി പനംകുറ്റിയില്‍, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ, രാജു പാലിശേരി, ജോണ്‍ വാഴാനി, എല്‍ദോ എന്നിവരെ കുന്നംകുളം അടുപ്പൂട്ടി മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ പി.ടി. വര്‍ഗീസ് (67), ബേസില്‍ സജന്‍ (20), പെരുമാരിയില്‍ ബാബു (47), സജന്‍ (48), യാക്കോബായ സഭാംഗങ്ങളായ പന്തപ്പിള്ളില്‍ ബാബു (52), ചൊള്ളക്കുഴിയില്‍ ബിജു (48), ചൊള്ളക്കുഴിയില്‍ ഷാജു (43), മീന്‍കുഴിക്കല്‍ ജെയിംസ് (53), പന്തപ്പള്ളില്‍ ആല്‍ബിന്‍ (25) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ഗേറ്റും തകര്‍ത്തു. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. പള്ളിക്കു പുറത്ത് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്ന പന്തല്‍ പൊലീസ് അഴിച്ചുമാറ്റി.
രാത്രി മറുഭാഗത്തുനിന്ന് അപ്രതീക്ഷിതമായി കല്ലേറുണ്ടായതായി ഇരുവിഭാഗവും ആരോപിക്കുന്നു. സംഘര്‍ഷാവസ്ഥയായിട്ടും സ്ഥലത്തു പൊലീസ് ക്യാംപു ചെയ്യുകയോ കാവല്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ സംഭവം നടന്നു 15 മിനിറ്റിനു ശേഷവും പൊലീസ് സഹായം ലഭ്യമായില്ല. ഇരുട്ടില്‍ പലരും ചിതറിയോടി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം മെത്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *