കൊറേഗാവ് കേസ്‌: വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി : ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. 2021ല്‍ ബോംബെ ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത.

2018ല്‍ ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളില്‍ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുള്‍പ്പെടെ 16 മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ ചുമത്തി ജയിലിലടച്ചു. അഞ്ച് വര്‍ഷത്തിലേറെയായി ഇരുവരും തടവിലാണെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്.

വിചാരണക്കോടതിയുടെ അനുവാദമില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് എന്‍.ഐ.എക്ക് കൈമാറണം, ഒരു മൊബൈല്‍ കണക്ഷന്‍ മാത്രം ഉപയോഗിക്കണം, മൊബൈല്‍ ലൊക്കേഷന്‍ എന്‍.ഐ.എക്ക് എപ്പോഴും പരിശോധിക്കാന്‍ സാധിക്കണം, ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നിവയാണ് ജാമ്യ നിബന്ധനകള്‍.

2018 ല്‍ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *