മുട്ടില്‍ മരം മുറി : ഭൂ ഉടമകളുടെ പേരില്‍ നല്‍കിയിട്ടുള്ള 7 അപേക്ഷകള്‍ വ്യാജമെന്ന് കണ്ടെത്തി

കല്‍പ്പറ്റ : മുട്ടില്‍ മരം മുറി കേസില്‍ ഭൂ ഉടമകളുടെ പേരില്‍ നല്‍കിയിട്ടുള്ള ഏഴ് അപേക്ഷകള്‍ വ്യാജമെന്ന് അന്വേഷണം സംഘം കണ്ടെത്തി.

മരം മുറിക്കാന്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകളാണ് വ്യാജമെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായത്. അപേക്ഷകള്‍ എഴുതി തയ്യാറാക്കി ഒപ്പിട്ട് നല്‍കിയത് പ്രതിയായ റോജി അഗസ്ത്യനാണെന്ന് കൈയ്യക്ഷര പരിശോധനയിലാണ് തെളിഞ്ഞത്.

ആദിവാസികളുടെയും ചെറുകിട കര്‍ഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയത്. പ്രതികളുടേത് ഉള്‍പ്പെട്ട 65 ഉടമകളില്‍ നിന്നാണ് മരം മുറിച്ച് കടത്തിയത്. മുട്ടില്‍ വില്ലേജ് ഓഫീസില്‍ നിന്നും വ്യാജ അപേക്ഷകള്‍ പോലീസ് കണ്ടെത്തിയിരുന്നു. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള രാജകീയ വൃക്ഷങ്ങള്‍ അടക്കമാണ് സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മുറിച്ചു മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായിരുന്നു. പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും വളര്‍ന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു മരംകൊള്ള.

റോജി അഗസ്റ്റിന്‍, ആന്റോ ആഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍. ഇവരുടെ സഹായികളും ഭൂഉടമകളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേര്‍ക്കെതിരായ , കേസില്‍ താനൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *