കര്‍ണാടകയിലെ ഉജ്ജ്വല വിജയം; മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അഭിമാനിക്കാം

ബംഗളുരു :  മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്നതാണ് തന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിനുണ്ടായ ഉജ്ജ്വല വിജയം. മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുമ്പോഴാണ് കര്‍ണാകയില്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുന്നത്.

രണ്ടര പതിറ്റാണ്ടിനു ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് പാര്‍ട്ടിയെ നയിക്കുന്ന ആദ്യ പ്രസിഡന്റെന്ന പദവിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നില്‍ക്കുമ്പോഴാണ് ദക്ഷിണേന്ത്യയില്‍ നിന്നു ബി ജെ പിയെ തൂത്തെറിയുന്നത്. കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന ബി ജെ പി മുദ്രാവാക്യത്തിന്റെ മുഖമടച്ച അടിയാണ് ബി ജെ പി മുക്ത ദക്ഷിണേന്ത്യ എന്ന യാഥാര്‍ഥ്യം.

2014 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ലോക്‌സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്ത ഘട്ടത്തിലാണു മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവാകുന്നത്. 2021 ഫെബ്രുവരിയില്‍ അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി.

സൗമ്യനും മൃദുഭാഷിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ നടത്തിയ ഒരു പരാമര്‍ശത്തെ ആയുധമാക്കാനുള്ള മോഡിയുടെ ശ്രമം ഫലം കണ്ടില്ല.

2014 ലെ ലോക സഭാ തിരഞ്ഞെടുപ്പില്‍ ചായക്കടക്കാരന്‍ എന്ന പരാമര്‍ശത്തെ, ചായ് പേ ചര്‍ച്ചകളിലൂടെ മുതലാക്കിമാറ്റിയ ഇവന്റ് മാനേജ് മെന്റ് തന്ത്രം കാര്‍ഗെയുടെ മണ്ണില്‍ വിലപ്പോയില്ല.

ഖാര്‍ഗെയുടെ വിഷ പപ്പാമ്പ് എന്ന പരാമര്‍ശത്തെ ഇങ്ങനെ ഉപയോഗിക്കാനായിരുന്നു ശ്രമം. കോണ്‍ഗ്രസ് തന്നെ വിഷപ്പാമ്പ് എന്ന് വിളിച്ചുവെന്നു പറഞ്ഞ മോഡി, ഈശ്വരന്റെ കഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന പമ്പാണു താന്‍ എന്നു വ്യാഖ്യാനിക്കാനാണു ശ്രമിച്ചത്. ഈ രാജ്യത്തെ ജനങ്ങള്‍ എനിക്ക് ഈശ്വരനെപ്പോലെ തുല്യരാണ്. അവരോടൊപ്പം നില്‍ക്കുന്ന അവരുടെ പാമ്പാണ് ഞാന്‍. മെയ് 13 ന് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗഡാഗ് ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് മോഡിയെ ഖാര്‍ഗെ വിമര്‍ശിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ഖാര്‍ഗെ അഭിപ്രയാം പിന്‍വലിച്ചു. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരിക്കലും മോദിയെ ലക്ഷ്യം വച്ചല്ലെന്നും ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തെയാണ് ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

എന്നാല്‍ രാജ്യത്തെയും രാജ്യം കാത്തു സൂക്ഷിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെയും വിഷമയമാക്കുന്ന ബി ജെ പിയെക്കുറിച്ചുള്ള ഖാര്‍ഗെയുടെ വിഷ പാമ്പ് എന്ന പരമാര്‍ശത്തെ കന്നഡ ജനം അംഗീകരിച്ചുവെന്നാണു തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.

80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ്സിനെ നയിക്കുക ഏറ്റവും ഉറച്ച ആത്മ വിശ്വാസത്തോടെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *