ജാമ്യം റദ്ദാക്കിയാല്‍ ജയിലില്‍ പോകും; വീട്ടിലെക്കാള്‍ സുഖമാണ് ജയിലിലെന്നും പി.സി ജോര്‍ജ്

തൃക്കാക്കര: വെണ്ണലയിലെയും തിരുവനന്തപുരത്തെയും പ്രസംഗങ്ങളില്‍ ഖേദമില്ലെന്നും പറഞ്ഞത് കുറഞ്ഞുപോയെന്നും പി.സി ജോര്‍ജ്.

തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് വേണ്ടിയുളള തിരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമ്യം റദ്ദാക്കിയാല്‍ ജയിലില്‍ പോകും. വീട്ടിലെക്കാള്‍ സുഖമാണ് ജയിലിലെന്നും ജോര്‍ജ് പറഞ്ഞു.

മുന്നില്‍ കണ്ട സാമൂഹിക തിന്മകളെ ചൂണ്ടിക്കാട്ടുകയെന്നത് ഒരു പൊതു പ്രവര്‍ത്തകന്റെ കടമയാണ്. ആരെയും കൊല്ലുകയോ കലാപാഹ്വാനം നല്‍കുകയോ കൈകാലുകള്‍ വെട്ടുകയോ ചെയ്തിട്ടില്ല. ഒരു സമുദായത്തിലെ ഏതെങ്കിലും വ്യക്തിയുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്‌ബോള്‍ സമുദായത്തെ അപ്പാടെ അപമാനിച്ചു എന്ന് വരുത്തി സമുദായത്തിലെ വോട്ട് മുഴുവന്‍ കൈക്കലാക്കാനാണ് ഇടത്‌വലത് മുന്നണി ശ്രമിക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.

പിണറായി വിജയന് തന്നെ ഒരുചുക്കും ചെയ്യാനാവില്ലെന്നും പിണറായിയുടെ പൊലീസിന് തന്നെ പിടിക്കാനാവില്ലെന്നും ജോര്‍ജ് പറഞ്ഞു. ജനാധിപത്യ വിശ്വാസിയായതുകൊണ്ടാണ് നോട്ടീസ് കിട്ടിയയുടന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയതെന്ന് പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. അറസ്റ്റ് ചെയ്യുമെന്ന് അറിഞ്ഞാണ് എത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

2016ല്‍ തിരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവരാണ് എസ്ഡിപിഐ. രണ്ടുവര്‍ഷം അവരുമായി ബന്ധമുണ്ടായി. ഇന്ത്യയെ സ്‌നേഹിക്കുന്നവരല്ല അവരെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും കൂടെക്കിടന്നവനേ രാപ്പനി അറിയൂ എന്നും ജോര്‍ജ് പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് എസ്ഡിപിഐ ബന്ധം വിച്ഛേദിച്ചത്. അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ തോളില്‍ കൈയിട്ടാണ് പി.സി ജോര്‍ജിനെ പിണറായി വിജയന്‍ വര്‍ഗീയവാദി എന്ന് വിളിക്കുന്നതെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് പിണറായിയുടേതെന്ന് പറഞ്ഞ പി.സി, തൃക്കാക്കരയെ വര്‍ഗീയമായി ചേരിതിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ആരോപിച്ചു.

വര്‍ഗീയ വോട്ടുകള്‍ നേടാന്‍ മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ് വി.ഡി സതീശന്‍ എന്ന് പി.സി ജോര്‍ജ് ആരോപിച്ചു. കോണ്‍ഗ്രസിന്റ പെട്ടിയിലെ അവസാന ആണിയും അടിച്ച ശേഷമേ സതീശന്‍ അടങ്ങൂവെന്ന് പരിഹസിച്ച ജോര്‍ജ് കോണ്‍ഗ്രസ് ചരിത്രത്തിലെ മോശം പ്രതിപക്ഷ നേതാവാണ് സതീശനെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *