രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസ് കൂട്ടുകൂടുകയാണെന്നു പ്രധാനമന്ത്രി

റായ്ബറേലി: റഫാല്‍ കരാര്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്കു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാലില്‍ അന്വേഷണം വേണ്ടെന്നു വ്യക്തമാക്കിയ സുപ്രീംകോടതി കള്ളം പറയുന്നുവെന്നു ചിലര്‍ പ്രചരിപ്പിക്കുകയാണെന്നു മോദി പറഞ്ഞു.


രാജ്യസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു. രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസ് കൂട്ടുകൂടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. റായ്ബറേലിയില്‍ റെയില്‍വേ കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ മോദി വിലയിരുത്തി. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തില്‍ മോദി എത്തുന്നത് ആദ്യമായാണ്.
പ്രതിരോധത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്രം ക്വത്‌റോച്ചി അങ്കിളിനൊപ്പമുള്ളതാണ്. കുറച്ചുദിവസം മുന്‍പാണ് അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചത്. അയാളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് അഭിഭാഷകനെ അയച്ചതെന്നും രാജ്യം കണ്ടതാണെന്നും മോദി പറഞ്ഞു.
പാര്‍ട്ടിയേക്കാളും വലുത് നമുക്ക് രാജ്യമാണ്. രാജ്യസുരക്ഷയുടെ കാര്യം വരുമ്പോള്‍ സൈന്യത്തിന്റെയും സൈനികരുടെയും കാര്യം വരുമ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ രാജ്യതാല്‍പര്യത്തിനാണു മുന്‍തൂക്കം നല്‍കുന്നതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *