മുസ്ലിമിന്റ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കണ്ട: മുഖ്യമന്ത്രി

കണ്ണൂര്‍: വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മുസ്ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്നും ആദ്യം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണോ മത സംഘടനയാണോ എന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിതിനെ വികാരപരമായ പ്രശ്‌നമാക്കിമാറ്റാനാണ് ലീഗ് ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ മുസ്ലിം മതസംഘടനകളുമായി ചര്‍ച്ച ചെയ്ത് അന്തിമ പരിഹാരം കാണും. നിലവില്‍ മതസംഘടനകള്‍ക്ക് പ്രശ്‌നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്‌നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫും ബിജെപിയും ഉണ്ടാക്കിയ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു. വികസന പദ്ധതികളെയെല്ലാം എതിര്‍ക്കുന്നു. കെ റെയിലും ജലപാതയുമെല്ലാം മികച്ച പദ്ധതികളാണ്. എന്നാല്‍ അവയൊന്നും നടപ്പിലാക്കരുത് എന്ന നിലപാടാണ് ഇരുകൂട്ടര്‍ക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുണ്ട്. വര്‍ഗീയ കലാപങ്ങള്‍ നേരത്തെ നഗരങ്ങള്‍ കേന്ദീകരിച്ചായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു. പട്ടിക ജാതി വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ കൂടുന്നു. ഉത്തര്‍പ്രദേശില്‍ ദളിതര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കെതിരെയും ആക്രമണം ഉണ്ടാവുന്നുണ്ട്. ഈ ആക്രമണങ്ങളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *