മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി സുപ്രിം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതില്‍ മേല്‍നോട്ട സമിതി ഇന്ന് സുപ്രിം കോടതിയില്‍ നിലപാടറിയിക്കും.

ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വന്നാല്‍ അധിക ജലം ഇടുക്കി ഡാമിന് താങ്ങാനാകില്ലെന്നും ഡാമിലെ ജലം 137 അടി കവിയരുതെന്നും കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നും കേരളം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥതല യോഗത്തിലാണ് കേരളം നിലപാടറിയിച്ചത്. ഇക്കാര്യം സുപ്രിം കോടതിയിലും ആവര്‍ത്തിക്കും. പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

138 അടിയില്‍ എത്തിയാല്‍ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ മേല്‍നോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *