കേന്ദ്രീയ വിദ്യാലയം: മൂന്ന് മുതല്‍ എട്ട് വരെ ഓണ്‍ലൈന്‍ പരീക്ഷ

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷാതിയ്യതി പ്രഖ്യാപിച്ച്‌ കേന്ദ്രീയ വിദ്യാലയം. മാര്‍ച്ച്‌ ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍. അന്തിമ ഫലം മാര്‍ച്ച്‌ 31-ന് പ്രഖ്യാപിക്കും. മൂന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഫ്‌ലൈന്‍ പരീക്ഷയും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട് .

മൂന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 10 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രീതിയിലും ബാക്കി വിവരണാത്മക, വാചിക രീതിയിലുമായിരിക്കും. ഒരു മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകള്‍ക്ക് ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 25 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളും 40 മാര്‍ക്കിന്റെ വിവരണാത്മക ചോദ്യങ്ങളും 15 മാര്‍ക്കിന്റെ വാചിക ചോദ്യങ്ങളുമുണ്ടാകും. രണ്ട് മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. 9-11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ 10-12 ക്ലാസ്സുകളുടേതിന് സമാനമായിരിക്കും. ഈ ക്ലാസ്സുകാര്‍ക്ക് മൂന്ന് മണിക്കൂറാകും പരീക്ഷ.

മൂന്ന്-അഞ്ച് ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാചകങ്ങളില്‍ ഉത്തരം നല്‍കിയാല്‍ മതിയാകും. ആറ്-എട്ട് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഖണ്ഡികയെങ്കിലും ഉത്തരമെഴുതണം. എഴുത്തുപരീക്ഷയ്ക്ക് മുന്‍പാകും വാചിക പരീക്ഷ നടത്തുക. ഫെബ്രുവരി 27നകം അത് പൂര്‍ത്തിയാക്കുകയും ചെയ്യും. ആകെയുള്ള 100 ശതമാനം മാര്‍ക്കില്‍ 20 ശതമാനം അസൈന്‍മെന്റുകള്‍ക്കുള്ളതാണ്.

ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകള്‍ക്കായി വ്യത്യസ്ത സമയ പരിധി നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്. ഓഫ്‌ലൈനായി പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ അധ്യായന വര്‍ഷമാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *