ഫെബ്രുവരി 1 മുതല്‍ പുതുക്കിയ നിരക്ക്; വലിയ ബോട്ടിലുകളിലും മദ്യം ലഭ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജ് ഔട്‌ലെറ്റുകളില്‍ വലിയ ബോട്ടിലുകളിലും മദ്യം ലഭ്യമാക്കാന്‍ ഒരുങ്ങുന്നു. രണ്ടേകാല്‍ ലിറ്ററിന്റേയും ബോട്ടിലുകളിലും ഇനിമുതല്‍ മദ്യം വില്‍പ്പനയ്‌ക്കെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകളില്‍ മദ്യം വിതരണം ചെയ്യുന്നത് നിര്‍ത്താനും തീരുമാനിച്ചിരിക്കുന്നത്. വിതരണക്കാര്‍ക്ക് ഇതുസംബന്ധിച്ച്‌ ബീവറേജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കി കഴിഞ്ഞു.

അതേസമയം പുതുക്കിയ മദ്യവില അടുത്തമാസം ഒന്ന് മുതല്‍ നിലവില്‍ വരും. വിതരണക്കാര്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന അടിസ്ഥാന വിലയില്‍ നിന്നും ഏഴ് ശതമാനം അധികനിരക്കാണ് ഈടാക്കുക. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതേസമയം കൊറോണ വൈറസിനെ തുടര്‍ന്ന് ബീവറേജസിന്റെ വില്‍പ്പനയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മദ്യ വില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ബീവറേജസ് കൊണ്ടുവന്ന ബെവ്ക്യൂ ആപ്പ് പിന്‍വലിക്കുകയും ബാറുകള്‍ പാഴ്‌സല്‍ വില്‍പ്പന അവസാനിപ്പിച്ച്‌ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യവും തിരക്കും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മദ്യവില കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭകരമായേക്കും. ബെവ്‌കോയുടെ വരുമാനവും ഇടിയില്ല. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്ന് മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലുകുപ്പികളില്‍ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *