ഇ. മുഹമ്മദ് സഫീർ തിരുവനന്തപുരം എഡിഎം
തിരുവനന്തപുരം അഡിഷണൽ ജില്ലാ മജിസ്ട്രേറ്റായി ഇ. മുഹമ്മദ് സഫീറിനെ നിയമിച്ചു. നിലവിൽ തിരുവനന്തപുരത്തുതന്നെ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ചുവരികയാണ്. എ.ഡി.എമ്മായിരുന്ന വി.ആർ. വിനോദ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്കു സ്ഥാനക്കയറ്റം ലഭിച്ച് സംസ്ഥാന ഗ്രാമവികസന കമ്മിഷണറായി നിയമിതനായ ഒഴിവിലാണു പുതിയ സ്ഥലംമാറ്റ നിയമനം.
വാണിജ്യ നികുതി വകുപ്പിൽ സെയിൽസ് ടാക്സ് ഓഫിസറായാണ് ഇ. മുഹമ്മദ് സഫീർ സർക്കാർ സർവീസിൽ എത്തുന്നത്. അവിടെ
അസിസ്റ്റന്റ് കമ്മിഷണർ ആയിരിക്കവേ നേരിട്ടുള്ള നിയമനത്തിലൂടെ ഡെപ്യൂട്ടി കളക്ടറായി. പാലാ ആർ.ഡി.ഒ, ലാൻഡ് ബോർഡ് അസിസ്റ്റന്റ് സെക്രട്ടറി, ഹൗസിങ് ബോർഡ് , ഐ.എൽ.ഡി.എം. എന്നിവിടങ്ങളിൽ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കൊല്ലം സ്വദേശിയാണ്. ഭാര്യ ഡോ. സബിത ഇക്ബാൽ കേരള യൂണിവേഴ്‌സിറ്റി ജീവനക്കാരിയാണ്. മകൻ അമൻ സഫീർ ലയോള സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു.
പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിനെ തിരുവനന്തപുരത്ത് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി സ്ഥലംമാറ്റി നിയമിച്ചു.