പാലക്കാട്ടെ യുവാവിന്റെ ‘ദുരഭിമാനക്കൊല’: ഭാര്യാ പിതാവ് പിടിയില്‍

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യാ പിതാവിനെ കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുകയായിരുന്ന ഭാര്യ പിതാവ് പ്രഭുകുമാറിനെ കോയമ്ബത്തൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അമ്മാവന്‍ സുരേഷിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബൈക്കില്‍ കടയിലേക്ക് പോയ അനീഷിനെയും സഹോദരന്‍ അരുണിനെയും അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി അനീഷ് മരിച്ചു.അനീഷിനെ വടിവാള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും മൂന്ന് മാസത്തിനുള്ളില്‍ അനീഷിനെ വെട്ടിക്കൊലപ്പെടുത്തുമെന്നും ഹരിതയുടെ വീട്ടുകാര്‍ പറഞ്ഞതായി സഹോദരനും ദൃക്‌സാക്ഷിയുമായ അരുണ്‍ പറയുന്നു.

സ്കൂള്‍ കാലം മുതല്‍ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. മൂന്നു മാസം മുന്‍പ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. വ്യത്യസ്ത ജാതിയില്‍പെട്ട ഇവരുടെ വിവാഹത്തില്‍ ഹരിതയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്ക് കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.

സംഭവം ദുരഭിമാനകൊലയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയുടെ വീട്ടുകാരുടെ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അനീഷ് പുറത്തേക്ക് പോകാറില്ലായിരുന്നു. ഈയടുത്ത ദിവസങ്ങളിലാണ് ഇദ്ദേഹം പുറത്തേക്കിറങ്ങി തുടങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്.

Leave a Reply

Your email address will not be published. Required fields are marked *